‘ലോലിപോപ്പില്‍’ ‘ചോക്ലേറ്റ്‌’ മാത്രം!

Wednesday, January 7, 20091comments


യുവതാരങ്ങളെ അണി നിരത്തി ഷാഫി-ബെന്നി പി നായരമ്പലം ടീം ഒരുക്കിയ ലോലിപോപ്പില്‍ നാലു ദിവസത്തിനുള്ളില്‍ പ്രേക്ഷകര്‍ കണ്ടത്‌ മൂന്ന്‌ സിനിമ!

ചോക്ലേറ്റിന്‍റെ മധുരം പ്രതീക്ഷിച്ച്‌ തിയേറ്ററില്‍ എത്തിയ പ്രേക്ഷകരെ ലോലിപോപ്പ്‌ ചെടിപ്പിച്ചപ്പോഴാണ്‌ സിനിമ വീണ്ടും വീണ്ടും എഡിറ്റ്‌ ചെയ്യാന്‍ സംവിധായകന്‍ തയ്യാറായത്‌.

ആദ്യ ദിനങ്ങളിലെ മോശം പ്രതികരണങ്ങളെ തുടര്‍ന്ന്‌ ചിത്രം വീണ്ടും എഡിറ്റ്‌ ചെയ്‌താണ്‌ ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്‌.

ജയസൂര്യ അവതരിപ്പിക്കുന്ന പാഞ്ചി എന്ന കഥാപാത്രം വഴിപോക്കനായ ജഗതിയുടെ കഥാപാത്രത്തോട്‌ കഥപറയുന്ന തരത്തില്‍ ഫ്‌ളാഷ്‌ ബാക്ക്‌ ആയാണ്‌ ചിത്രം ആദ്യ ദിവസത്തില്‍ പ്രദര്‍ശിപ്പിച്ചത്‌.

സിനിമ തീരുമ്പോഴാണ്‌ അതുവരെ കഥപറഞ്ഞ ജയസൂര്യയുടെ കഥാപാത്രം പ്രേതമാണെന്ന്‌ പ്രേക്ഷകര്‍ക്ക്‌ മനസിലാകുക. സിനിമയുടെ ഈ ട്വിസ്റ്റ്‌ ചിത്രത്തിന്‌ ആദ്യ ദിനത്തില്‍ ചിത്രത്തിന്‍ വന്‍ തിരിച്ചടിയായി. ഇതോടെയാണ്‌ സിനിമയുടെ കഥാകഥന രീതിമാറ്റാന്‍ സംവിധായകന്‍ തയ്യാറായത്‌.

മൂന്നാം ദിവസം മുതല്‍ ചിത്രത്തില്‍ ഫ്‌ളാഷ്‌ ബാക്കും ഇല്ല, ജഗതിയുടെ കഥാപാത്രവും ഇല്ല. ഇ‌പ്പോള്‍ തിയേറ്ററുകളില്‍ നിന്നും പഴയത്‌ പോലെ കൂവല്‍ ശബ്ദം കേള്‍ക്കുന്നില്ലെന്നാണ്‌ റിപ്പോര്‍ട്ട്‌.

രണ്ടാം ദിവസം തന്നെ ചിത്രത്തിന്‍റെ ക്ലൈമാക്‌സിന്‌ തൊട്ടു മുമ്പുള്ള ഗാനം ഒഴിവാക്കിയിരുന്നു. രണ്ടാം ദിനത്തില്‍ ഫ്‌ളാഷ്‌ബാക്കും മാറ്റി. സിനിമയുടെ ആദ്യ രംഗത്തും ഇടവേളക്ക്‌ തൊട്ട്‌ മുമ്പും ക്ലൈമാക്‌സിന്‌ ശേഷവും ഉള്ള ഫ്‌ളാഷ്‌ബാക്ക്‌ രംഗങ്ങള്‍ അടുത്ത ദിവസം മുറിച്ചു മാറ്റി.

പൃഥ്വിരാജ്‌-ജയസൂര്യ-റോമ-കുഞ്ചാക്കോബോബന്‍ കൂട്ടുകെട്ടിനെ വച്ച്‌ മറ്റൊരു ചോക്ലൈറ്റ്‌ സൃഷ്ടിക്കാനായിരുന്നു സംവിധായകന്റേയും കൂട്ടരുടേയും പെടാപ്പാട്‌.

എന്നാല്‍ ഈ നീക്കം ആവര്‍ത്തന വിരസതയിലേക്കാണ്‌ നയിക്കുന്നത്‌.

സലിം കുമാറും സുരാജും നാരായണന്‍ കുട്ടിയും എല്ലാം പഴയ തമാശകള്‍ തന്നെ പറയുന്നു. തിരക്കഥാകൃത്ത്‌ ബെന്നിയുടെ കൈയ്യില്‍ നിന്ന തിരക്കഥ വഴുതി നീങ്ങുകയാണ്‌.

ഫ്രാങ്കോ (പൃഥ്വിരാജ്‌) എന്ന മെക്കാനിക്കും അനുജത്തി ജെന്നിഫറിനും (റോമ) ഇടയില്‍ ഫ്രാങ്കോയുടെ കാമുകി റോസ്‌ബെല്ല (ഭാവന) എത്തുന്നതാണ്‌ സിനിമയുടെ തുടക്കം.

ഇടവക വികാരി(സലിംകുമാര്‍)യുടെ അഭ്യര്‍ത്ഥന പ്രകാരം പാഞ്ചി (ജയസൂര്യ) എന്ന പോക്കറ്റടിക്കാരന്‍ വര്‍ക്ക്‌ഷോപ്പില്‍ നല്ല നടപ്പിനായി എത്തുന്നു. ജെന്നിഫറിന്‌ ഡോക്ടര്‍ എബി (കുഞ്ചാക്കോ ബോബന്‍) പ്രേമിക്കുന്നു. ഇത്‌ കുളമാക്കുകയാണ്‌ പാഞ്ചിയുടെ ലക്‍ഷ്യം.

കേട്ടുമടുത്ത തമാശകള്‍ കേട്ട്‌ സമയം കളയാന്‍ താത്‌പര്യമുള്ളവര്‍ക്ക്‌ ലോലിപോപ്പ്‌ ആസ്വദിക്കാം.

പ്രേക്ഷക ഇടപെടല്‍ മൂലം തുടര്‍ച്ചയായ ശസ്‌ത്രക്രിയക്ക്‌ വിധേയമായ ചിത്രം തലയും വാലും നഷ്ടപ്പെട്ട അവസ്ഥയിലാണ്‌ ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്‌.

സി ആര്‍ ആശിഷ്‌ (കടപ്പാട്: weblokam ഡോട്ട് കോം
Share this article :

+ comments + 1 comments

January 7, 2009 at 8:35 PM

“ചിത്രം തലയും വാലും നഷ്ടപ്പെട്ട അവസ്ഥയിലാണ്‌ ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്‌.“

“ദേ ഇങ്ങോട്ട് നോക്കിയേ“ എന്ന ചിത്രത്തിന്‍റെ അവസ്ഥ. അല്ലേ..........

Post a Comment
 
Support : Creating Website | Johny Template | Mas Template
Copyright © 2011. tonniavasi- എന്‍റെ സിനിമാക്കാഴ്ചകള്‍ - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger