വെള്ളിത്തിരയില്‍ ദൈവം ജനിക്കുന്നു

Tuesday, July 29, 20080 comments



ആള്‍ദൈവങ്ങള്‍ക്ക്‌ കേരളത്തില്‍ കഷ്ടകാലമാണെങ്കിലും തമിഴ്‌നാട്ടിലെ താരങ്ങള്‍ക്ക്‌ ആരാധകരുടെ ഭക്തിക്ക്‌ തീരെ കുറവില്ല. വെള്ളിത്തിരയിലെ ആരാധനാകഥാപാത്രങ്ങളുടെ ഭക്തി മൂത്ത്‌ ഇത്തവണ പൂജിക്കാനായി തമിഴകം തെരഞ്ഞെടുത്തിരിക്കുന്നത്‌ ഗ്ലാമര്‍താരം നമിതയെയാണ്‌. ദിവസങ്ങള്‍ക്ക്‌ ഉള്ളില്‍ നമിതയുടെ പേരില്‍ തിരുനെല്‍വേലിക്ക്‌ അടുത്ത്‌ അമ്പലമുയരും, ആരാധനയും തുടങ്ങും.

സിനിമ ദൈവങ്ങള്‍ക്ക്‌ ക്ഷേത്രപ്രതിഷ്‌ഠ നല്‌കുന്നത്‌ ഇതാദ്യമല്ലെങ്കിലും തനിക്കായി ക്ഷേത്രം വരുന്നെന്ന്‌ രസികര്‍മണ്‍ട്രം അറിയിച്ചപ്പോഴുണ്ടായ ഞെട്ടലില്‍ നിന്ന്‌ ഈ ഗുജറാത്തി സുന്ദരി നമിത കപൂര്‍ ഇതുവരെ മുക്തയായിട്ടില്ലത്രേ!
തന്നോടുള്ള ആദരവിന്‍റേയും സ്‌നേഹത്തിന്‍റേയും പ്രതീകമായിട്ടാണ്‌ ‘ക്ഷേത്രംപണിയെ’ കാണുന്നതെങ്കിലും ആരാധകരെ സ്‌നേഹപൂര്‍വ്വം ഈ നീക്കത്തില്‍ നിന്ന്‌ പിന്തിരിപ്പിക്കാനാണ്‌ താന്‍ ശ്രമിക്കുന്നതെന്ന്‌ സുന്ദരി പറയുന്നു.

എന്നാല്‍ ക്ഷേത്രം പണി പൂര്‍ത്തിയായി വരുന്നു എന്നാണ്‌ ഫാന്‍സ്‌ അസോസിയേഷന്‍ സെക്രട്ടറി എസ്‌ ശെല്‍വം പറയുന്നത്‌. പൂജാ നടപടികള്‍ ഉടന്‍ ആരംഭിക്കും പോലും !

എം ജി ആര്‍ എന്ന വികാരം


തമിഴ്‌ സിനിമാതരങ്ങളോടുള്ള അന്നാട്ടുകാരുടെ ഭക്തിക്ക്‌ തമിഴ്‌ സിനിമയോളം തന്നെ പഴക്കമുണ്ട്‌‌. എന്നാലും എം ജി ആര്‍ പോലൊരു താരോദയമുണ്ടായപ്പോഴാണ്‌ ആരാധകരുടെ ഭക്തി അതിന്‍റെ പൂര്‍ണ്ണതയില്‍ എത്തിയത്‌. എം ജി ആറിന്‌ രോഗം വന്നാലും സിനിമ പൊളിഞ്ഞാലുംജീവന്‍ പോലും വെടിയാന്‍ തയ്യാറായന്‍ രസികന്മാരുടെ കഥകള്‍ നിരവധിയാണ്‌.

എം ജി ആറിന്‍റെ മരണ ദിനത്തില്‍ ആത്മഹൂതി ചെയ്‌തവരുടെ കഥകളും ധാരാളം. തമിഴകര്‍ എക്കാലവും മനസില്‍ പ്രതിഷ്‌ഠിച്ച അദ്ദേഹത്തിനാകട്ടെ തന്‍റെ നല്ലകാലത്ത്‌ ക്ഷേത്രപ്രതിഷ്‌ഠയാകാന്‍ ഭാഗ്യമുണ്ടായില്ല. എന്നാല്‍ സിനിമയിലും രാഷ്ട്രീയത്തിലും ഒരേ പോലെ ശോഭിച്ച എം ജി ആറിന്‌ ജീവിതകാലഘട്ടത്തില്‍ ക്ഷേത്രം ഉണ്ടായില്ലെന്നത്‌ പൂര്‍ണമായി ശരിയല്ല.

എം ജി ആറിന്‍റെ കടുത്ത ആരാധികയായിരുന്ന കാന്താ ശ്രീനിവാസന്‍ 1984ല്‍ മദ്രാസ്‌ ഹൈക്കോടതിക്ക്‌ അടുത്ത്‌ ഒരു ക്ഷേത്രം സ്ഥാപിച്ചിരുന്നു.-‘നീതി കുമാരിയമ്മന്‍ ആലയം’. എം ജി ആറിന്‍റെ മരണ ശേഷമാണ്‌ ഇവിട പൂജ നടത്തി വരുന്നു. കാന്തയും കുടുംബാംഗങ്ങളും ആരാധകരും ചേര്‍ന്ന്‌ എം ജി ആറിന്‍റെ ജന്മവാര്‍ഷികങ്ങളില്‍ ഇവിടെ പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിക്കാറുണ്ട്‌.

എം ജി ആറിനെ പൊലെ തന്നെ സ്റ്റൈല്‍ മന്നന്‍ രജനികാന്തിനെയും തമിഴകം നെഞ്ചിലേറ്റുന്നു. രജനിയുടെ പേരില്‍ ഇതുവരെ ക്ഷേത്രം നിര്‍മ്മിച്ചില്ലെന്നേയുള്ളു , പൂജയും കുരുതിയും എല്ലാം സിനിമ റിലീസ്‌ ദിനങ്ങളില്‍ അടക്കം തകൃതിയായി നടക്കാറുണ്ട്‌.

ഖുശ്‌ബുവിന് അമ്പലം പണിഞ്ഞു, പൊളിച്ചു

തമിഴക ഹൃദയത്തില്‍ ഇടം നേടിയ നായികമാര്‍ ഏറെയുണ്ടെങ്കിലും വടക്കു നിന്നെത്തി തെന്നിന്ത്യന്‍ വെള്ളിത്തിര കീഴടക്കിയ ഖുശ്‌ബുവാണ്‌ ഈ ഗണത്തിലെ പെണ്‍ സാന്നിധ്യം. തൊണ്ണൂറുകളിലെ ചൂടന്‍ വാര്‍ത്തയായിരുന്നു ഖുശ്‌ബുവിന്‍റെ പേരിലുള്ള അമ്പലം.

തിരുച്ചിറപ്പള്ളിയില്‍ ഖുശ്‌ബുവിനായി ആരാധകര്‍ പണിഞ്ഞ അമ്പലം രണ്ട്‌ വര്‍ഷം മുമ്പാണ്‌ ആരാധകര്‍ തന്നെ തകര്‍ത്തത്‌. വിവാഹപൂര്‍വ്വ ലൈംഗികതയെ ന്യായീകരിച്ച ഖുശ്‌ബുവിന്‍റെ പരാമര്‍ശങ്ങളാണ്‌ ആരാധകരെ പ്രകോപിപ്പിച്ചത്‌.

വടക്കുനിന്നെത്തി തമിഴകത്തെ കീഴടക്കിയ നഗ്മക്ക്‌ വേണ്ടിയും ആരാധകര്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ ശ്രമം നടത്തിയിരുന്നു. തമിഴ്‌ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട യുവനടിയുടെ പേരില്‍ അടുത്തിടെ ആരാധകര്‍ വമ്പന്‍ ക്ഷേത്രം നിര്‍മ്മിച്ചെങ്കിലും തെന്നിന്ത്യയില്‍ അത്‌ അത്ര വാര്‍ത്താ പ്രാധാന്യം നേടിയില്ല.

പൂജക്ക് കൊളംബോയില്‍ ക്ഷേത്രം


ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംമ്പോയിലായിരുന്നു ക്ഷേത്രം ഉയര്‍ന്നത്‌. തമിഴ്‌ , സിംഹള സിനിമയില്‍ സജീവമായ പൂജക്ക്‌ വേണ്ടിയാണ്‌ കൊളംബോയില്‍ ആരാധകര്‍ ക്ഷേത്രം പണിഞ്ഞത്‌. ജേ ജേ, ഉള്ളം കേക്കുമേ, തമ്പി, പട്ടയല്‍, തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ നായികയായ പൂജ മലയാളികള്‍ക്കും അപരിചിതയല്ല. നരേന്‍ നായകനായ പന്തയ കോഴിയിലെ നായികയായത്‌ ഇതേ പൂജയാണ്‌.

മാതാപിതാക്കള്‍ യഥാക്രമം കര്‍ണ്ണാടക, തമിഴ്‌നാട്‌ സ്വദേശികളാണെങ്കിലും സിംഹള സിനിമകളാണ്‌ പൂജയെ വളര്‍ത്തിയത്‌. പൂജയുടെ അഞ്‌ജലിക, ആസൈ മംഗ്‌ പിയാബന്ന എന്നീ ശ്രീലങ്കന്‍ ചിത്രങ്ങള്‍ വന്‍ ഹിറ്റായിരുന്നു. ഇതായിരുന്നു നടിക്ക്‌ ക്ഷേത്രം പണിയാന്‍ ആരാധകരെ പ്രേരിപ്പിച്ചത്‌.

എന്നാല്‍ ക്ഷേത്രവും പൂജയും അധിക നാള്‍ നാള്‍ നീണ്ടു നിന്നില്ല. അഞ്‌ജാതരായ അക്രമികള്‍ ക്ഷേത്രം ബോംബിട്ട്‌ തകര്‍ക്കുകയായിരുന്നു.

എന്‍ ടി ആര്‍ ശ്രീകൃഷ്‌ണന്‍റെ അവതാരം !

വെള്ളിത്തിരയിലെ നായകന്‍ ദൈവമാകുന്നതിന്‌ തമിഴ്‌നാട്ടില്‍ മാത്രമല്ല ആന്ധ്രയിലും കര്‍ണ്ണാടകത്തിലും എല്ലാം വിജയമാതൃകകളുണ്ട്‌. തമിഴില്‍ എം ജി ആറിന്‍റെ കാലഘട്ടിത്തില്‍ തെലുങ്കില്‍ എന്‍ ടി ആറും കന്നഡയില്‍ രാജ്‌ കുമാറും പ്രേക്ഷക ആരാധനയുടെ ഭാഗ്യം നുണഞ്ഞവരാണ്‌.

തങ്ങള്‍ക്കാകാത്തത്‌ ചെന്നുന്ന താരങ്ങളേയും അവരുടെ കഥാപാത്രങ്ങളേയും ദൈവങ്ങള്‍ക്കായുളള സ്ഥാനത്ത്‌ അരാധകര്‍ പ്രതിഷ്‌ഠിക്കുകയായിരുന്നു. പൗരാണിക കഥകളിലൂടെയാണ്‌ ഈ നായകന്മാരെല്ലാം ജനങ്ങളുടെ മനസില്‍ ഇടം നേടിയതെന്നതും ശ്രദ്ധേയമാണ്‌. ആദ്യ കാലങ്ങളില്‍ ഈ ഭാഷകളില്‍ പുറത്തിറങ്ങിയ ഭക്തി ചിത്രങ്ങള്‍ ഈ വിശ്വാസം ആരാധക മനസില്‍ ഉറപ്പിക്കാനിടയായി.

എന്‍ ടി രാമറാവുവിനെ ശ്രീകൃഷ്‌ണന്‍റെ അവതാരമെന്ന്‌ വിശ്വസിച്ചിരുന്നവര്‍ ആന്ധ്രയില്‍ ഉണ്ടായിരുന്നു. എന്‍ ടി ആറിന്‌ വേണ്ടി ക്ഷേത്രം പണിയാന്‍ അദ്ദേഹത്തിന്‍റെ ചെറുമകനും യുവതാരവുമായ ജൂനിയല്‍ എന്‍ ടി ആര്‍ തന്നെ അടുത്തിടെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

കര്‍ണ്ണാടകയില്‍ രാജ്‌മുകാറിനായി ക്ഷേത്രം ഉയര്‍ന്നില്ലെങ്കിലും അദ്ദേഹത്തിന്‍റെ പ്രതിമകളും സ്‌മാരകങ്ങളും ഇപ്പോഴും ദൈവസന്നിധിപോലെയാണ്‌ ആരാധകര്‍ കണക്കാക്കുന്നത്‌.

കൊല്‍ക്കൊത്തയില്‍ ‘അമിതാഭ്‌ ഉത്സവ്‌’


തെക്കന്‍ സംസ്ഥാനങ്ങളില്‍മാത്രമാണ്‌ താരദൈവങ്ങളോടുള്ള അഭിനിവേശം എന്ന്‌ കരുതരുത്‌. വടക്കന്‍ പ്രേക്ഷകരും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ബോളിവുഡിലെ ബിഗ്‌ ബി അമിതാഭ്‌ ബച്ചന്‌ കൊല്‍ക്കൊത്തയില്‍ ക്ഷേത്രം പണിഞ്ഞിട്ട്‌ വിരലിലെണ്ണാവുന്ന വര്‍ഷങ്ങളേ ആയിട്ടുള്ളു.

മനുഷ്യമനസുകളെ സ്വാധീനിക്കാന്‍ കഴിയന്ന വ്യക്തിയെ ദൈവതുല്യം കണക്കാക്കുന്നതില്‍ എന്താണ്‌ തെറ്റ്‌ എന്നാണ്‌ അമിതാഭ്‌ ബച്ചന്‍ ഫാന്‍സ്‌ അസോസിയേഷന്‍ ഭാരവാഹി രാഹുല്‍ ഗാര്‍ഗ്‌ ഒരിക്കല്‍ ചോദിച്ചത്‌. ക്ഷേത്രങ്ങളില്‍ ‘അമിതാഭ്‌ ഉത്സവ്‌’ സംഘടിപ്പിക്കുകയാണ്‌ പ്രധാന പരിപാടി.

സി ആര്‍ ആശിഷ്
Share this article :
 
Support : Creating Website | Johny Template | Mas Template
Copyright © 2011. tonniavasi- എന്‍റെ സിനിമാക്കാഴ്ചകള്‍ - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger